മിടിപ്പ്

Friday, July 10, 2009

അവര്‍ അകവും പുറവും തിരയും
പുരാവസ്തുഗവേഷകന്റെ
ചാതുരിയോടെ.
മുറിവായുണങ്ങിയിരിക്കില്ല,
ഒന്നുതൊട്ടാല്‍ പാടേ കിനിഞ്ഞേക്കാം,
ഞരമ്പുകള്‍ ഒടുവിലായൊന്നു
പിടഞ്ഞുണര്‍ന്ന് നിലച്ചു പോയേക്കാം
നിന്റെ ഉമിനീരിനു
നെല്‍ക്കതിരിന്റെ മണം
ഭയക്കേണ്ട, ചിറകിനടിയില്‍
കരുതിയ ധാന്യമണികളും
എന്റെ ശരീരവും
നിന്നെ ഒറ്റുകൊടുക്കില്ല.
നീ ആഞ്ഞുകൊത്തിയ
ഹൃദയഭിത്തിയില്‍ തൊട്ട്
എന്റെ ഉരുവം ചോദിച്ചേക്കാം
എന്തുകൊണ്ട് നീയീ കണ്ണുകളിലേക്കുനോക്കിയില്ല?